തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ.
തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്റണി രാജുവിന്റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
കേസുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നുള്ള നടപടികളുടെ ഭാഗമായി വിഷയം പരിഗണിക്കുന്ന ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതി ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കേസിൽ മൂന്നുവർഷം തടവിനാണ് ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.